കല്യാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുല്ലപ്പൂവ്. കല്യാണപ്പെണ്ണിന് പട്ടുസാരിയും ആഭരണങ്ങളുമൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണ് അതുപോലെ പ്രാധാന്യമേറിയതാണ് മുല്ലപ്പൂവും. വധുവിനെ സുന്ദരിയാക്കുന്നതിൽ മുല്ലപ്പൂവിനും സുപ്രധാന പങ്കുണ്ട്. മുടി നിറയെ മുല്ലപ്പൂവ് ചൂടി വേദിയിലെത്തുന്ന കല്യാണപ്പെണ്ണിനെ കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. എന്നാലിന്ന് ദിനംപ്രതി പൂവിന് വിലവർദ്ധിക്കുകയാണ്.
അയ്യായിരം രൂപയാണ് ഇന്ന് കൂടിയത്. തെക്കൻ കേരളത്തിൽ നിന്ന് 5,600 രൂപയ്‌ക്കാണ് മുല്ലപൂവ് എത്തിയത്. രണ്ടാഴ്ച മുമ്പ് വരെ ഒരു കിലോ മുല്ലപ്പൂവിന് 600 രൂപയായിരുന്നു. ഈ വിലയാണ് ഇന്ന് പത്തിരട്ടിയായത്. വിരിയാൻ ഒരാഴ്ച കൂടിയുള്ള കരിമൊട്ടാണ് ഇന്നലെ വിൽപ്പനയ്‌ക്കെത്തിയത്.
ഏറ്റവുമധികം വിവാഹങ്ങളും മറ്റ് മംഗളകർമങ്ങളും നടക്കുന്ന മാസമാണിത്. അതുകൊണ്ട് തന്നെ മുല്ലപ്പൂവിന്റെ വില ഇനിയും വർദ്ധിച്ചേക്കാം. തണുപ്പുകാലത്താണ് മുല്ലപ്പൂവിന്റെ ഉത്പാദനം കുറയുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 6,000 രൂപയായിരുന്നു വില.
മധുര, മൈസൂരു, ശങ്കരൻകോവിൽ, തെങ്കാശി, കമ്പം, തേനി, കൊയമ്പത്തൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂ കേരളത്തിലേക്ക് എത്തുന്നത്. അരളി, മൈസൂർമുല്ല, പിച്ചി, കനകാമ്പരം എന്നിവയുടെയും വില കുത്തനെ ഉയർന്നു. തുളസിയും തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. തുളസി കിലോയ്‌ക്ക് 80 രൂപയായി.
കല്യാണചടങ്ങുകളിൽ ഉപയോഗിക്കുന്ന താമരയ്‌ക്കും വില വർദ്ധിച്ചു. 60 രൂപയാണ് കല്യാണത്താമരയുടെ വില. ഇതോടെ കല്യാണത്താമര ഹാരങ്ങൾക്കും വില ഇരട്ടിയായി. പൂജാചടങ്ങുകൾക്ക് വേണ്ട താമരപ്പൂക്കൾക്കും വില വർദ്ധിച്ചിട്ടുണ്ട്.



















