ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാകിസ്ഥാൻ ഔദ്യോഗിക വിമാനക്കമ്പനി വിൽക്കുന്നു. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ 51 മുതൽ 100 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് ശ്രമം. പാക് സൈനിക മേധാവി അസീം മുനീറിന്റെ നേതൃത്വത്തിലുളള ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡാണ് എയർലൈൻ സ്വന്തമാക്കാൻ മുൻ നിരയിലുളളത്. ഡിസംബർ 23ന് വിൽപ്പന നടക്കുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു.
ഐഎംഎഫിന്റെ ധനസഹായം ലഭ്യമാക്കുന്നതിന് നിർണായക നിർദേശങ്ങളിൽ ഒന്നാണ് ഔദ്യോഗിക വിമാന സർവീസിന്റെ വിൽപ്പന. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 7 ബില്യൺ ഡോളറിന്റെ ( ഏകദേശം 67,000 കോടി രൂപ) പ്രത്യേക വായ്പ ഐഎംഎഫ് പാകിസ്ഥാന് പ്രഖ്യാപിച്ചിരുന്നു. ഈ പണം കിട്ടണമെങ്കിൽ വിറ്റഴിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കണം.
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്റെ കീഴിലാണ് ഫൗജി ഫെർട്ടിലൈസർ കമ്പനി പ്രവർത്തിക്കുന്നത് . ഫൗജി ഫൗണ്ടേഷന് പുറമേ ലക്കി സിമന്റ് കൺസോർഷ്യം, ആരിഫ് ഹബീബ് കോർപ്പറേഷൻ കൺസോർഷ്യം, എയർ ബ്ലൂ ലിമിറ്റഡ് കമ്പനികളും പാക് എയർലൈൻ സ്വന്തമാക്കാൻ രംഗത്തുണ്ട്. വിൽപ്പനയിലൂടെ 86 ബില്യൺ ഡോളർ സമ്പാദിക്കാനാണ് പാക് സർക്കാരിന്റെ ലക്ഷ്യം.
പാകിസ്ഥാൻ സൈന്യമാണ് ഫൗജി ഫൗണ്ടേഷനെ നിയന്ത്രിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നാണിത്. നേരിട്ട് പദവികളില്ലെങ്കിലും ഫൗണ്ടേഷനിലെ അന്തിമ വാക്ക് അസീം മുനീറിനാണ്. മാത്രമല്ല സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടരുടെ തലവനായ ക്വാർട്ടർ മാസ്റ്റർ ജനറലിനെ (ക്യുഎംജി) നിയമിക്കുന്നതും ഫീൽഡ് മാർഷൽ അസിം മുനീറാണ്. പാകിസ്ഥാൻ സൈന്യത്തിന്റെയും പ്രതിരോധ സേനയുടെയും തലവൻ എന്ന നിലയിൽ മുനീർ അധികാര ഇടനാഴികളിൽ നിർണ്ണായക സ്വാധീനമുണ്ട്.















