കൊച്ചി: വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus in Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്തിനുള്ളിൽ ദുർവികസിതമായ മറ്റൊരു ഇരട്ട ഭ്രൂണം അടങ്ങിയിരിക്കുമ്പോഴാണ് ഈ അവസ്ഥരൂപം കൊള്ളുന്നത്.
ലോകത്ത് അഞ്ച് ലക്ഷം ജനനങ്ങളിൽ ഒരു കേസിൽ മാത്രമാണ് ഈ അപൂർവത രേഖപ്പെടുത്തുന്നത്. എറണാകുളം സ്വദേശിനിയിൽ നടത്തിയ ഗർഭകാല പരിശോധനകൾക്കിടയിൽ കൊച്ചി അമൃത ആശുപത്രിയിലെ ഫീറ്റൽ കെയർ വിഭാഗത്തിലെ അഡീ. പ്രൊഫസർ ഡോ. വിവേക് കൃഷ്ണനും അസി. പ്രൊഫസർമാരായ ഡോ. ധന്യ കീഴാറ്റൂരും ഡോ. ശ്രുതി സോമനും ടത്തിയ ആന്റിനേറ്റൽ സ്‌കാനിങ്ങിലാണ് ഈ അസാധാരണ വളർച്ച ആദ്യം കണ്ടത്. ഉയർന്ന നിലവാരത്തിലുള്ള ഗർഭകാല സ്‌കാനിങ് വഴി വ്യക്തമായ അസാധാരണ അവസ്ഥ കണ്ടെത്തിയതോടെ വിദഗ്ധ നിരീക്ഷണം ആരംഭിച്ചു.
കുഞ്ഞ് ജനിച്ചശേഷം നടത്തിയ വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ ജീവനില്ലാത്ത ഭ്രൂണാവശിഷ്ടം നിലനിൽക്കുന്നുവെന്ന് സ്ഥിരീകരിച്ചു. വെറും രണ്ട് മാസം പ്രായത്തിലുള്ള പെൺകുഞ്ഞിൽ നടത്തിയ ശസ്ത്രക്രിയയിൽ 48.7 ഗ്രാം ഭാരം വരുന്ന ഭ്രൂണാവശിഷ്ടം വിജയകരമായി നീക്കി.
അത്യന്തം അപൂർവമായ ശസ്ത്രക്രിയക്ക് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം എമറിറ്റസ് പ്രൊഫസർ ഡോ. മോഹൻ എബ്രഹാം, അസോ. പ്രൊഫസർ ഡോ. അശ്വിൻ പ്രഭാകരൻ, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. രേഖ വർഗീസ് എന്നിവർ നേതൃത്വം നൽകി. ഡോ. അഞ്ജു ആനന്ദും സ്റ്റെനി ഷാജിയും ശസ്ത്രക്രിയയിൽ പങ്കാളികളായി.
ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കുശേഷം കുഞ്ഞിന്റെ ആരോഗ്യനില മികച്ച രീതിയിൽ സുഖം പ്രാപിച്ചുവരുകയാണെന്ന് കൊച്ചി അമൃത ആശുപത്രി അധികൃതർ അറിയിച്ചു.















