അമരാവതി: ആന്ധ്രാപ്രദേശിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചുരങ്ങളിലേക്കുള്ള രാത്രികാലയാത്ര നിരോധിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
എല്ലാ പ്രദേശങ്ങളിലെയും ചുരങ്ങളിൽ രാത്രി സമയങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനനിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. സ്വകാര്യ ബസുകൾ, കാറുകൾ, ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം വാഹനങ്ങൾക്കും നിരോധനം ബാധകമാണ്.
അപകടസാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയാനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. കുത്തനെയുള്ള റോഡുകളിലും ചുരങ്ങളിലും പരിജയസമ്പന്നരായ ആളുകൾക്ക് മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
കുത്തനെയുള്ള വളവ് കടക്കുന്നതിനിടെയാണ് ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ഒമ്പത് പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ പ്രദേശത്ത് ദൃശ്യപരത കുറവായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.















