എറണാകുളം: നടിയെ ആക്രമിച്ച കേസിന്റെ വിധിയെ കുറിച്ചുള്ള ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്. കത്തിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബൈജു പൗലോസ് ആവശ്യപ്പെട്ടു. വിധിപ്പകർപ്പ് ചോർന്നുവെന്നാണ് ഉദ്യോഗസ്ഥന്റെ ആരോപണം. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് വിധിയിലെ വിവരങ്ങൾ ഊമക്കത്തിലുണ്ടായിരുന്നു.
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കുൾപ്പെടെ ഊമക്കത്ത് ലഭിച്ചിരുന്നു. കേസിൽ ആദ്യ ആറ് പ്രതികൾക്ക് മാത്രമാകും കുറ്റക്കാരെന്നും ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെവിടുമെന്നും കത്തിൽ പറഞ്ഞിരുന്നു. കൂടാതെ വിധി തയാറാക്കിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും കത്തിൽ പറയുന്നുണ്ട്.
കേസിന്റെ വിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് അഭിഭാഷക അസോസിയേഷന് ഊമക്കത്ത് ലഭിച്ചത്. കത്തിലെ വിവരങ്ങൾ വിധിയുമായി സാമ്യമുള്ളതാണെന്നും അഭിഭാഷകൻ ആരോപിച്ചു. ഊമക്കത്തിന്റെ പകർക്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ആരോപണമുയർത്തുന്നത്.















