തിരുവനന്തപുരം: ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയമെന്ന് മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. നടുറോഡിൽ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആര്യ രാജേന്ദ്രനെതിരെയുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് യദുവിന്റെ പ്രതികരണം. സാധാരണക്കാരോടുള്ള ആര്യയുടെ പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തിയെന്നും യദു പറഞ്ഞു.
ജനങ്ങൾക്ക് അവരുടെ സ്വഭാവം മനസിലായി കാണും. ആ കേസിൽ നിന്ന് പോലും പൊലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണയ്‌ക്കാൻ ആരുമില്ലായിരുന്നു. ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവരുടേത്. ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യത്തിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു.
എന്നോട് മാത്രമല്ല, മുമ്പ് വെറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. അവസാനമായി എന്നെ ഫോൺ വിളിച്ചപ്പോൾ കോടതിയിൽ പോയി നീതി നേടിക്കോളൂ എന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാൻ നിയമപരമായി പോരാടും. പൊലീസ് അവർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. അന്വേഷണത്തിൽ എനിക്ക് വിശ്വാസമില്ലെന്നും യദു പറഞ്ഞു.
ഏറെ ചർച്ചയായ വാർത്തയായിരുന്നു ആര്യയും യദുവും തമ്മിലുള്ള പ്രശ്നം. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ ആര്യയും സുഹൃത്തുക്കളും യദുവിനെ അധിക്ഷേപിക്കുകയും യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്തിരുന്നു.















