കോട്ടയം : കേരളാ കോൺഗ്രസിന്റെ തട്ടകമായ കോട്ടയം ജില്ലയിൽ എല്ലാ പ്രദേശത്തും രണ്ടില വാടുന്നു. പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ കടുത്ത വിമർശകനായ ബിനു പുളിക്കക്കണ്ടവും, മകളും , സഹോദരൻ ബിജു പുളിക്കക്കണ്ടവും വിജയിച്ചു. അവിടെ കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിന്റെ പ്രസക്തി തന്നെ ഇല്ലാതായി. ജോസ് കെ മാണിയുടെ തട്ടകമായ പാലായിലെ പരാജയം പോലെ തന്നെയാണ് വാഴൂർ നിയോജകമണ്ഡലത്തിലെ കറുകച്ചാൽ പഞ്ചായത്തിലെ ഫലവും കേരളാ കോൺഗ്രസിന്റെ പ്രസക്തിക്ക് വിഘാതമാണ്
കറുകച്ചാൽ പഞ്ചായത്തിലെ അഞ്ചാനി എന്ന പതിനാറാം വാർഡ്, കാഞ്ഞിരപ്പള്ളി MLA യും , കേരള കോൺഗ്രസ് (എം) നേതാവും ഗവണ്മെന്റ ചീഫ് വിപ്പുമായ ശ്രീ. എൻ ജയരാജ് ജനിച്ചുവളർന്നതും വോട്ടറുമായ വാർഡ് ആണ്. ഇതിനു മുൻപ് പഴയ വാഴൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചത് അദ്ദേഹത്തിന്റെ അച്ഛനും അവിഭിക്ത കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ നാരായണക്കുറുപ്പാണ്.
2015 ൽ ആണ് ഈ വാർഡിൽ ആദ്യമായി ബിജെപിയുടെ വാർഡ് പ്രതിനിധി ഉണ്ടാവുന്നത് എന്നാൽ 2020 ൽ എതിർമുന്നണി ആയിട്ടുകൂടി കോണ്ഗ്രസ്സിന്റെ സഹായത്തോടെ കേരള കോൺഗ്രസ് (എം) MLA യുടെ സഹോദരനെ നിർത്തിക്കൊണ്ട് ആ സീറ്റ് തിരിച്ചു പിടിച്ചിരുന്നു. എന്നാൽ 2025 ൽ ഏകദേശം 48 % വോട്ടു പിടിച്ചു കൊണ്ട് ബിജെപി 146 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആ വാർഡ് പിടിച്ചെടുക്കുകയാണുണ്ടായത്. ബിജെപിയുടെ ബ്ലോക്ക് സ്ഥാനാർത്ഥിക്കും MLA യുടെ വാർഡിൽ ഒന്നാം സ്ഥാനമാണ്
സ്വന്തം വാർഡ് മാത്രമല്ല കറുകച്ചാൽ പഞ്ചായത്തിൽ ഉണ്ടായിരുന്ന സീറ്റുകൾ പോലും നഷ്ടപ്പെട്ട് കേരള കോൺഗ്രസ് (എം) ഇപ്പോൾ സംപൂജ്യരായി വലിയ നാണക്കേട് നേരിട്ടുകൊണ്ടിരിക്കുകയാണ്.
ചിറക്കടവ് പഞ്ചായത്തിലും ഏഴാം വാർഡിൽ കേരളാ കോൺഗ്രസിനെ വെല്ലുവിളിച്ചു കൊണ്ട് അവരുടെ റിബൽ ആയ ആന്റണി മാർട്ടിൻ 432 വോട്ടുകളുടെ വിജയമാണ് നേടിയത്.















