ബ്രസീലിയ (ബ്രസീൽ): സോഷ്യൽ മീഡിയയിൽ സ്റ്റാച്യു ഓഫ് ലിബർട്ടി തകർന്ന് വീഴുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ കണ്ട എല്ലാവരും ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടി എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് യാഥാർത്ഥ്യം വ്യക്തമായത്.
ബ്രസീലിയൻ നഗരമായ റിയോ ഗ്രാൻഡെയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ 24 മീറ്റർ നീളമുള്ള പകർപ്പ് ശക്തമായ ചുഴലിക്കാറ്റിൽ നിലം പൊത്തിയിരുന്നു. ഇതാണ് ഒറിജിനൽ സ്റ്റാച്യു ഓഫ് ലിബർട്ടി എന്ന തരത്തിൽ പ്രചരിച്ചത്. ഒരു റീട്ടെയിൽ സ്റ്റോറിന് പുറത്ത് കാർ പാർക്കിംഗിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമ തകർന്നുവീഴുമ്പോൾ നിരവധി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിരുന്നതായും കാണാം.
രാജ്യത്ത് നിശ്ചയിച്ചിട്ടുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരമാണ് പ്രതിമ നിർമ്മിച്ചതെന്ന് റീട്ടെയിൽ സ്റ്റോർ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബ്രസീലിയൻ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. അതേസമയം, മെട്രോപൊളിറ്റൻ പ്രദേശത്ത് നേരത്തെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.















