എറണാകുളം : കൊച്ചി മേയർ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനോട് നിർദേശവുമായി ലത്തീൻ സഭ. മേയർ സമുദായ അംഗമാകണം എന്നാണ് ലത്തീൻ സഭ പറയുന്നത്. ലത്തീൻ സമുദായംഗങ്ങൾ കൂടുതലുള്ള മേഖലയാണ് കൊച്ചി.
ജയിച്ചു വന്ന കൗൺസിലർമാരിലും നിരവധി ലത്തീൻ സമുദായ അംഗങ്ങളും ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു നിർദ്ദേശം വച്ചതെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ പറയുന്നു.
മൂന്നുപേരുകളില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീളുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ. മിനിമോള്‍, ഷൈനിമാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. ഇതിന്റെ ഇടയിലാണ് ലത്തീന്‍ സമുദായത്തില്‍നിന്ന് മേയര്‍ സ്ഥാനത്തിനായി ആവശ്യമുയര്‍ന്നിട്ടുള്ളത് . കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം സമുദായപ്രതിനിധികള്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ലത്തീന്‍ സമുദായത്തില്‍നിന്ന് എറണാകുളത്തുനിന്നുവേണോ, കൊച്ചിയില്‍നിന്നുവേണോ എന്ന ചര്‍ച്ചകളും ഇപ്പോൾ ആരംഭിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദീപ്തി മേരി വര്‍ഗീസിന് തന്നെയായിരുന്നു ആദ്യ പരിഗണന. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് മേയറെങ്കില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുളള ഡെപ്യൂട്ടി മേയറെ നിയോഗിക്കുന്നതിനെ കുറിച്ചും മറ്റൊരു ചര്‍ച്ച. ഉയർന്നു കഴിഞ്ഞു.















