കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ശമ്പളത്തുക പ്രതിവർഷം 1.1 ബില്യൺ (110 കോടി) ദിനാറിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകൾ. രാജ്യത്തെ 7.57 ലക്ഷത്തോളം വരുന്ന ഗാർഹിക തൊഴിലാളികൾ ശരാശരി 120 ദിനാർ പ്രതിമാസ ശമ്പളം കൈപ്പറ്റുന്നതായാണ് കണക്ക്. ഇത്രയും വലിയൊരു തുക വിനിമയം ചെയ്യപ്പെടുമ്പോഴും ഭൂരിഭാഗം തൊഴിലാളികളും ഇപ്പോഴും ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിന് പുറത്താണെന്നത് ആശങ്കയുയർത്തുന്നു.
ബാങ്കിംഗ് മേഖലയിലെ അലംഭാവം ഗാർഹിക തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ തുടങ്ങി കുറഞ്ഞ വരുമാനമുള്ളവരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പലതവണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് വന്ന് ഒരു വർഷം പിന്നിട്ടിട്ടും ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള നടപടികൾ മന്ദഗതിയിലാണെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക സുരക്ഷയും സുതാര്യതയും കുവൈത്തിലെ മൊത്തം തൊഴിൽ വിപണിയുടെ 25.3 ശതമാനവും ഗാർഹിക തൊഴിലാളികളാണ്. ഇവരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നത് വഴിയുണ്ടാകുന്ന ഗുണങ്ങൾ സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടുന്നു: ശമ്പള വിതരണത്തിൽ കൃത്യമായ രേഖകൾ ഉണ്ടാകാൻ ഇത് സഹായിക്കും. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കല്‍. വൻതോതിൽ പണം കൈവശം വെക്കുന്നതിലൂടെയുള്ള അപകടങ്ങൾ ഒഴിവാക്കാം തുടങ്ങിയ ഗുണങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലളിതമായ നടപടികൾ വേണം ലളിതമായ നടപടിക്രമങ്ങളിലൂടെയും വിവിധ ഭാഷകളിലെ സേവനങ്ങളിലൂടെയും തൊഴിലാളികളെ ബാങ്കിലേക്ക് ആകർഷിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ, ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം, സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ കാര്യങ്ങളിൽ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്താനും സെൻട്രൽ ബാങ്ക് വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.










