ഇസ്ലാമാബാദ്: പാക് പൗരൻമാരായ യാചകരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. പാകിസ്ഥാനിൽ നിന്നുള്ള സംഘടിത ഭിക്ഷാടന സംഘങ്ങളെ പുറത്താക്കാനുള്ള നടപടികളിലാണ് സൗദി അടക്കമുള്ള രാജ്യങ്ങൾ. സൗദി മാത്രം 56,000 പാകിസ്താനി യാചകരെ നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ.
യുഎഇയും പാകിസ്താൻ പൗരന്മാർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉംറ വിസകൾ ദുരുപയോഗം ചെയ്ത് മക്കയിലും മദീനയിലും ഭിക്ഷ യാചിക്കുന്നത് തടയണമെന്ന് 2024-ൽ പാകിസ്താനോട് സൗദി ആവശ്യപ്പെട്ടിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പാക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കില്ലെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.
ഗൾഫ് രാജ്യങ്ങൾ നടപടി കടുപ്പിച്ചതോടെ അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാൻ നാണംകെട്ടിരിക്കുകയാണ്. ഒടുവിൽ ഭിക്ഷ യാചിക്കാൻ വിദേശത്ത് പോകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ യാചകരെയും അപൂർണ്ണമായ യാത്രാ രേഖകളുള്ള ആളുകളെ വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ പ്രഖ്യാപനം. പാകിസ്ഥാന് ചീത്തപ്പേരുണ്ടാക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി പറയുന്നുണ്ട്.















