ജിഗിന ജയപ്രകാശ്
മലയാള സിനിമ ലോകത്തിന് തന്നെ വളരെ അധികം ഹിറ്റുകൾ സമ്മാനിച്ചൊരു വർഷമായിരുന്നു 2025 എന്ന് സംശയലേശമന്യേ പറയാം. നായക പ്രാധാന്യമുള്ള സിനിമകളിൽ നിന്നും നായികമാരുടെ പവർ പാക്ക് പെർഫോമൻസ് തന്നെ കാണാൻ കഴിഞ്ഞ വർഷം കൂടിയായിരുന്നു 2025. യുവ താരങ്ങളും പുതുമുഖ താരങ്ങളും തുടങ്ങി മലയാളത്തിന്റെ മെഗാസ്റ്റാറിനും സൂപ്പർസ്റ്റാറിനും തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ മാസങ്ങളായിരുന്നു കടന്നു പോയത് .
കല്യാണി പ്രിയദർശൻ പ്രധാനകഥാപാത്രമായി വന്ന ലോക ചാപ്റ്റർ 1 ചന്ദ്ര 303 .2 കോടിയാണ് സ്വന്തമാക്കിയത്. ചന്ദ്ര എന്ന നീലിയുടെ കഥാപാത്രം ചെയ്ത കല്യാണി പ്രിയദർശന്റെ കരിയർ ബെസ്ററ് എന്ന് തന്നെ പറയാവുന്ന അഭിനയമായിരുന്നു ചിത്രത്തിലുടനീളം. ചുവപ്പും കറുപ്പും നിറത്തിലുള്ള ചന്ദ്രയുടെ കോസ്റ്റ്യൂമും റെഡ് കളർ ചെയ്ത ഹെയർ ഉം ഒക്കെ അരാധകർക്കിടയിൽ വലിയ ട്രെൻഡ് ആയി മാറിയിരുന്നു. സണ്ണിയായി വന്ന നസ്ലിനും ചാത്തനായി വന്ന ടോവിനോയും ചന്ദു സലിം കുമാറും ഒക്കെ കളം നിറഞ്ഞാടിയപ്പോൾ നാച്ചിയപ്പ എന്ന ഇൻസ്പെക്ടറായി വേഷമണിഞ്ഞ സാൻഡി ഏറെ ജനശ്രദ്ധ നേടി.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എൽ2: എമ്പുരാൻ ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു. ചരിത്രത്തെ വക്രീകരിച്ച് ആവിഷ്കരിച്ചതിനാൽ സ്വയം സെൻസർഷിപ്പിന് വിധേയമാകേണ്ടി വന്നു. ലൂസിഫറിന് ശേഷം ജനങ്ങൾ ഏറെ കാത്തിരുന്നൊരു സിനിമയായതിനാലും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതിനാലും തന്നെ സിനിമ 268 കോടിയോളം രൂപ കളക്ഷൻ നേടുകയും ചെയ്തു.
തരുൺ മൂർത്തി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ സിനിമയായിരുന്നു തുടരും.സ്നേഹപൂർവ്വം എല്ലാവരും ബെൻസ് എന്ന് വിളിക്കുന്ന ലാലേട്ടന്റെ ശാന്തനായ ടാക്സി ഡ്രൈവറിൽ നിന്നും മകനെ കൊന്നവരുടെ ഘാതകനാകുന്ന ഷണ്മുഖനിലേക്കുള്ള മാറ്റം കുടുംബപ്രേക്ഷകർ പോലും ഏറ്റെടുത്തു.ഇത് ജോർജ്ജ് സാറാടാ എന്ന ഡയലോഗും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു . ₹237.76 കോടി രൂപയായിരുന്നു ചിത്രത്തിന് കിട്ടിയ കളക്ഷൻ.
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായ പൊന്മാൻ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. സ്ത്രീധനത്തിന്റെ കെട്ടുപാടിൽ പെടുന്ന കുടുംബങ്ങളുടെയും ജ്വല്ലറി സിൻഡിക്കേറ്റിന്റെ ഇടനിലക്കാരനായ പി.പി. അജേഷിന്റെയും കഥ പറഞ്ഞ പൊന്മാൻ സാധാരണക്കാരന്റെ ജീവിതം വരച്ചിടുകയായിരുന്നു.
മലയാളത്തിന്റെ മമ്മുക്കയെ മമ്മുട്ടി ചേട്ടനാക്കിയ രേഖാചിത്രം അനശ്വര രാജന്റെ വേറിട്ടൊരു അഭിനയം കാഴ്ചവെച്ചു. ആയിഷയുടെയും വിനോദിന്റെയും പ്രണയം നെഞ്ചിലേറ്റിയ മലയാളികൾക്ക് ഷെറിനെ സ്നേഹിച്ച അഭിലാഷിന്റെ നഷ്ടപ്രണയവും കണ്ണ് നിറയ്‌ക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. ശുഭപര്യവസാനിയാകുന്ന പ്രണയ കഥകകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഈ ചിത്രമെന്നതും മറ്റൊരു പ്രത്യേകതയായിരുന്നു.
പ്രണവ് മോഹൻ ലാലിന്റെ ഡീയസ് ഈറെ 2025 ലെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളുടെ മുൻ നിരയിൽ സ്ഥാനം പിടിക്കുന്നു. 83 കോടി രൂപ കളക്‌ഷൻ കിട്ടിയ ചിത്രത്തിന്റെ മേക്കിങ്ങിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
യുവ നടൻ സന്ദീപ് പ്രദീപ് ,വിനീത് , നരേൻ , ബിനു പപ്പു , ബിയാന മോമിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച എക്കോ 2025-ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാമിസ്റ്ററി ത്രില്ലർ ചിത്രമായിരുന്നു . 5 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 40 കോടിയിലധികം കളക്ഷൻ നേടി.
മമ്മുക്കയുടെ വില്ലൻ കഥാപാത്രത്തെ ആകംക്ഷയോടെ കണ്ടൊരു ചിത്രമായിരുന്നു കളങ്കാവൽ. സീരിയൽ കൊലപാതകി സയനൈഡ് മോഹനന്റെ കുറ്റകൃത്യവുമായി നിരവധി സമാനതകളുളള കഥയായതിനാൽ കളങ്കാവൽ മോഹന്കുമാറിന്റെ കൊലപാതക പരമ്പര സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു.
വർഷാവസാനം പുറത്തിറങ്ങിയ “സർവം മായ” മലയാളികൾ ആഗ്രഹിച്ച നിവിൻ പോളിയുടെ ഒരു തിരിച്ചു വരവാണ് . കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും ഒരുപോലെ പ്രിയപ്പെട്ട നടനായ നിവിൻ പോളിയുടെ തുടർച്ചയായ പരാജയ ചിത്രങ്ങൾ ആരാധകരെ തെല്ലൊന്ന് നിരാശയിലെത്തിച്ചിരുന്നെങ്കിലും ഈ തിരിച്ചുവരവ് ലോകമെമ്പാടുമുള്ള നിവിൻ ആരാധകർ ആഘോഷമാക്കുകയാണ്.














