തിരുവനന്തപുരം:നാലാമത് കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന് നാളെ (ജനുവരി 7) തുടക്കമാകും. ജനുവരി 7 മുതൽ 13 വരെ മേള നീണ്ടുനിൽക്കും.പുസ്തകോത്സവം ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സ്പീക്കർ എ. എൻ. ഷംസീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ആധുനിക മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ എൻ.എസ്. മാധവന് ഈ വർഷത്തെ നിയമസഭാ പുരസ്‌കാരം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കെ. കലില (സാംബിയ) മുഖ്യപ്രഭാഷണം നടത്തും. 2025ലെ അന്താരാഷ്‌ട്ര ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ് ചടങ്ങിൽ മുഖ്യാതിഥിയാകും.
മന്ത്രിമാരായ കെ. രാജൻ, കെ. എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സാഹിത്യകാരൻ ടി. പത്മനാഭൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ പങ്കെടുക്കും.
നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തും. പുസ്തക സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9.30ന് സ്പീക്കർ എ. എൻ. ഷംസീറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് നിർവ്വഹിക്കും. ഉച്ചയ്‌ക്ക് 12ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ഉദ്ഘാടനം ചെയ്യും.
തെയ്യം, കളരിപ്പയറ്റ്, സംഗീത സന്ധ്യ ഉൾപ്പെടെയുള്ള കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോത്സവത്തിൽ നടക്കും. ജനുവരി 13 വരെ മേള തുടരും.















