ആലപ്പുഴ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിത എന്ന യുവതിയുടെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ഒടുവിൽ ശുഭകരമായ അന്ത്യം. ജോലി തേടി കുവൈറ്റിലെത്തിയ സനിത, അവിടെ നേരിടേണ്ടി വന്ന മോശം സാഹചര്യങ്ങളെത്തുടർന്ന് കടുത്ത ദുരിതത്തിലായിരുന്നു. റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനം കൂടി ഉണ്ടായതോടെ സനിതയുടെ കുടുംബം വലിയ ആശങ്കയിലായി.
തുടർന്ന്, സനിതയുടെ മാതാവ് സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി വിജീഷ് വിജയനെ വിവരം അറിയിക്കുകയും, അദ്ദേഹം ഇത് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ നേരിൽ കണ്ട് സനിതയുടെ മാതാവും മക്കളും സങ്കടം അറിയിച്ചപ. സനിതയുടെ അവസ്ഥ മനസ്സിലാക്കിയ ശോഭ സുരേന്ദ്രൻ ഉടനടി വിഷയത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അധികം വൈകാതെ തന്നെ സനിതയ്‌ക്ക് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
നാട്ടിൽ തിരിച്ചെത്തിയ സനിതയെ വാർഡ് മെമ്പർ ഗീത വിശ്വംഭരൻ, മണിക്കുട്ടൻ എന്നിവർ നേരിൽ കാണുകയും ആ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.















