തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡംഗം കെ. പി ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല. അറിയാതെ പാളിച്ച ഉണ്ടായോ എന്നറിയില്ല. ആഴ്ചകളായി ഗുരുതരാവസ്ഥയിലാണ് ശങ്കരദാസ്. ഈ അവസ്ഥയിൽ നടപടിക്കൊന്നും പാർട്ടി പോകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ പ്രതിനിധിയായി ദേവസ്വം ബോർഡിലെത്തിയ ശങ്കരദാസ്, സ്വർണക്കൊള്ള കേസിലെ പതിനൊന്നാം പ്രതിയാണ്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. ശബരിമല സ്ത്രീ പ്രവേശനത്തിന് ചുക്കാൻ പിടിച്ചത് ശങ്കരദാസായിരുന്നു. ഒത്താശ ചെയ്തതതോ അന്നത്തെ കോട്ടയം എസ്പിയായിരുന്ന മകൻ ഹരിശങ്കറും.
ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് എസ്ഐടി ആശുപത്രിയിലെത്തി ശങ്കരദാസിനെ അറസ്റ്റ് ചെയതത്. അതേസമയം, ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ജയിൽ ഡോക്ടർ ആശുപത്രിയിലെത്തി പരിശോധന നടത്തും. അതിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണോ അതോ ജയിലിലെ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് കൂടുതൽ സാധ്യത.















