കണ്ണൂർ: കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും പക്ഷിപ്പനി (എച്ച്5എൻ1)സ്ഥിരീകരിച്ചു. കണ്ണൂർ ഇരിട്ടി എടക്കാനത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇവിടെ കാക്കയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുൻപ് കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷപ്പനി മൂലമാണെന്ന സ്ഥിരീകരണം ഇന്നലെയാണ് എത്തിയത് . വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല.ഇവിടെ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.രോഗം സ്ഥിരീകരിച്ചത് കാക്കയിൽ ആയതിനാൽ രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനായിട്ടില്ല.
ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കാക്കകളിൽ പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാർഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡിലുമായി പതിനാറോളം കാക്കകൾ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നു ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.
എറണാകുളം രാമമംഗലം പഞ്ചായത്ത് 12ാം വാർഡിൽ ദേശാടനപ്പക്ഷികളിലും കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ കോഴികളിലും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. രാമമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പാമ്പൂരിപ്പാടത്ത് കുളക്കൊക്ക് ചത്തത് പക്ഷിപ്പനിമൂലമാെണങ്കിലും ഇനി പകരാനോ, മനുഷ്യരെ ബാധിക്കാനോ ഇടയില്ലെന്നും അതിനാൽ കടുത്ത പ്രതിരോധനടപടികൾ ആവശ്യമില്ലെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു വിളിച്ചുചേർത്ത അവലോകനയോഗം വിലയിരുത്തി. ചത്തത് ദേശാടനപ്പക്ഷിയാണെന്നും രോഗം മറ്റ് പക്ഷികളിലേക്ക് പടർന്നിട്ടില്ലെന്നും യോഗം വിലയിരുത്തി.
പാമ്പൂരിപ്പാടത്ത് താഴത്തെ കുളപ്പുഞ്ചഭാഗത്താണ് കുളക്കൊക്ക് എന്ന് വിളിക്കുന്ന പക്ഷിയെ ചത്തനിലയിൽ കണ്ടെത്തിയത്. പാടശേഖരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും പക്ഷികൾ ചത്തുകിടന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് ഇടപെട്ട് ആദ്യം തിരുവല്ലയിലും പിന്നീട് ഭോപാലിലെ വൈറോളജി ലാബിലും പരിശോധനയ്‌ക്കയച്ചത്.പാമ്പൂരിപ്പാടത്ത് പക്ഷി ചത്തിട്ട് രണ്ടാഴ്ചയോളമായി. രോഗം പടർന്നുപിടിച്ചതായി കണ്ടെത്തിയിട്ടില്ല. അതിനാൽ ഇനി പ്രത്യേക നടപടികൾ ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി.
ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞമാസം അവസാനത്തോടെയാണു പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ആലപ്പുഴയിൽ മാത്രം 13 രോഗപ്രഭവകേന്ദ്രങ്ങളുണ്ട്.
2024ലാണ് കാക്കകളിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്വതന്ത്രമായി പറന്നു നടക്കുന്ന പക്ഷികളിലെ രോഗബാധ ഗുരുതര സ്ഥിതിയായാണു കണക്കാക്കുന്നത്. കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) ഉൾപ്പെടെ നിയന്ത്രണ നടപടികൾ പ്രായോഗികമല്ല.















