പാലക്കാട്: നെന്മാറ ഇരട്ടകൊല കേസിൽ ഒരു വർഷമായിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്തതിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം. വിചാരണ ഉടൻ ആരംഭിക്കണമെന്നും കൊടുംകുറ്റവാളിയായ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ നൽകണമെന്നും സുധാകരന്റെ മകൾ അഖില ആവശ്യപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച സംരക്ഷണവു സഹായങ്ങളും വാഗ്ദാനത്തിൽ ഒതുങ്ങിയെന്ന് അഖില നിസ്സാഹയതോടെ പറഞ്ഞു. ധനസഹായം പ്രഖ്യാപിച്ചെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്. ഇത് വരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. സഹോദരി അതുല്യയ്‌ക്ക് സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞതും നടപ്പാക്കിയില്ലെന്നും അഖില പറയുന്നു.
പ്രതിയെ പേടിച്ച് കുട്ടികൾ ഉറങ്ങാറില്ലെന്നും കുടുംബം പറഞ്ഞു. രാത്രിയിൽ കുട്ടികൾ പേടിച്ച് വിറയ്‌ക്കുകയാണ്. പ്രതിയെ ഭയന്ന് പലരും പോത്തുണ്ടിയിലെ ബോയൻ നഗറിൽ നിന്ന് താമസം മാറി. സ്വസ്ഥവും സമാധാനവുമായി കഴിയാൻ ചെന്താമരയെ തൂക്കി കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു
2025 ജനുവരി 27 നാണ് നെന്മാറ പോത്തുണ്ടി ബോയൻ നഗറിൽ വെച്ച് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്. തന്റെ കുടുംബം തന്നെ ഉപേക്ഷിച്ചത് സുധാകരന്റെ കുടുംബം കാരണമാണെന്ന് സംശയിച്ച് പ്രതി ആദ്യം സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തി. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.















