മുംബൈ: മഹാരാഷ്‌ട്രയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) അന്തരിച്ചു.
രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന എംപ്രയർ ലെഗസി 600 എന്ന സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീഴുകയായിരുന്നു. അദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരടക്കം നാല് പേരും മരണപ്പെട്ടു. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു പൊതു റാലിയിൽ പങ്കെടുക്കാൻ സ്വദേശമായ ബാരാമതിയിലേക്ക് പോവുകയായിരുന്നു അജിത് പവാർ.
മൃതദേഹം ബാരാമതിയിലെ ജിഎംസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ തോൽക്കാത്ത നേതാവ് എന്ന വിശേഷണമുള്ളയാളാണ് അജിത് പവാർ. മഹാരാഷ്‌ട്രയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പ്രവർത്തിച്ചതും അജിത് പവാറാണ് . പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിൽ അടക്കം ആറ് തവണ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എട്ട് തവണ നിയമസഭാംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ ലോക്സഭാംഗമായിട്ടുണ്ട്. സുനേത്ര പവാറാണ് ഭാര്യ. ജയ്, പാർഥ് എന്നിവർ മക്കളാണ്.















