ബംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇടതു നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട അഞ്ചാം വാരിയെല്ലിലൂടെ ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇത് കാരണം തത്ക്ഷണം മരണത്തിന് ഇടയാക്കിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
6.35 എംഎം വെടിയുണ്ട കണ്ടെടുത്തിട്ടുണ്ട്. ഇന്നലെയാണ് റോയ് ജീവനൊടുക്കിയത്. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗുളൂരു അശോക് നഗറിലെ ലാംഗ്‌ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു . അതിനിടെയാണ് ദാരുണ സംഭവം. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്റെയും ആരോപണം.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തി.















