കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയ ആരോപണമുളള സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. കാലം പറഞ്ഞ കഥ എന്ന ചിത്രം റിലീസ് ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സിനിമയെ കലയായി കണ്ടാൽ പോരേയെന്ന് കോടതി ചോദിച്ചു.
സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയും എങ്ങനെ ബാധിക്കുമെന്നും കോടതി ആരാഞ്ഞു.വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയ സിനിമയെന്ന ആരോപണത്തിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
കേസിലെ ഏകപ്രതിയായ അഫാന്റെ പിതാവ് അബ്ദുൽ റഹ്മാനാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. സിനിമയെ കുറിച്ച് അറിഞ്ഞത് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണെന്നും തന്റെയോ കുടുംബത്തിന്റെയോ അനുമതി അണിയറ പ്രവർത്തകർ വാങ്ങിയിട്ടില്ലെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞിരുന്നു. തന്റെ കുടുംബത്തിൽ സംഭവിച്ച ദുരന്തത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നുതാണ് സിനിമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അനുജൻ അഹ്സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മാ ബീവി എന്നിവരെ അഫാന്‍ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.















