ഇസ്ലാമബാദ്: പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന് കനത്ത തിരിച്ചടി. സ്ഥാപക അംഗവും മുതിർന്ന കമാൻഡറുമായ ഖൈസർ അഹമ്മദ് മിർ എന്ന മുഹമ്മദ് ഇഖ്ബാൽ കാൻസർ മൂർച്ഛിച്ച് മരിച്ചു. ഇന്ത്യക്കാരനായിരുന്ന മുഹമ്മദ് ഇഖ്ബാൽ രണ്ട് പതിറ്റാണ്ടായി ഇസ്ലാമാബാദിലാണ് താമസിച്ചിരുന്നത്.
1990 ഏപ്രിലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഖൈസർ അഹമ്മദ് മിർ. 1990 നും 2008 നും ഇടയിലുള്ള കാലത്ത് കശ്മീർ താഴ്വരയിൽ ഹിസ്ബുൾ കമാൻഡറായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തതിൽ ഇയാൾക്ക് പ്രധാന പങ്കുണ്ട്.
പാകിസ്താനിലേക്ക് പലായനം ചെയ്ത ശേഷം, പാക് അധീന കശ്മീർ, ഖൈബർ പഖ്തുൻഖ്വ ) പ്രവിശ്യകളിലെ തീവ്രവാദ പരിശീലന പ്രവർത്തനങ്ങളുടെ മേൽനോട്ടം ഇയാൾക്കായിരുന്നു. ബുർഹാൻ വാനി, റിയാസ് നായിക്ക്, സാക്കിർ മൂസ എന്നിവരുൾപ്പെടെയുള്ള കൊടും ഭീകരർ ഇയാളുടെ ശിഷ്യൻമാരായിരുന്നു.
പാകിസ്താനിലേക്ക് താമസം മാറ്റിയ ശേഷം ഇയാൾക്ക് പാക് ചാരസംഘടന ഇസ്ലാമാബാദിലെ തർലൈ കലാൻ പ്രദേശത്ത് ഒരു വീട് നൽകിയതായും പ്രതിമാസം 125,000 പാകിസ്താൻ രൂപ (പികെആർ) സ്റ്റൈപ്പൻഡ് ലഭിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കുന്നു.















