ഇടതു സർക്കാരിനെതിരെ വീണ്ടും നിലപാട് കടിപ്പിച്ച് കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗ്ഗത്തിൽ ജീവിക്കുന്നവരാണ്. അവർ തന്റെ പുസ്തകം വായിക്കാത്തവരാണ്, തന്നെ അറിയാത്തവരാണ്. ഫാസിസത്തിനെതിരെ കാലങ്ങൾക്ക് മുമ്പേ നിലപാടെടുത്ത ആളാണ് താൻ. തന്നെ വിമർശിക്കുന്നവർക്ക് ഇതൊന്നും അറിയില്ല. അധികാരത്തിനും സ്ഥാനത്തിനും ആയി താൻ ഒരു കാലത്തും എവിടെയും കയറി ഇറങ്ങിയിട്ടില്ല. താൻ പറഞ്ഞത് മാർക്സിസ്റ്റ് ചിന്തകർ എഴുതിയ കാര്യങ്ങളാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കുന്ന സമയത്ത് സച്ചിദാനന്ദൻ അടക്കമുള്ള ഇടത് സാംസ്കാരിക നായകർ കുട്ടത്തോടെ തിരിഞ്ഞതോടെ സിപിഎം അക്ഷരാർത്ഥത്തിൽ വെട്ടിലായി. ഇതോടെ അനുനയ ശ്രമവുമായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സച്ചിദാനന്ദന്റെ വീട്ടിലെത്തി.
മതേതരനായ ഇടതുപക്ഷക്കാരനാണ് കെ സച്ചിദാനന്ദൻ. അദ്ദേഹം വിശാല കാഴ്ചപ്പാടിൽ പറഞ്ഞ കാര്യം മറ്റൊരുതരത്തിലാണ് വന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ല. കക്ഷിരാഷ്‌ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നു എന്നിങ്ങനെ പോകുന്നു സച്ചിദാനന്ദനെ സന്ദർശിച്ച ശേഷം അബ്ദുൽ ഖാദറിന്റെ പ്രതികരണം.















