കോട്ടയം: വീട്ടാവശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയ അധ്യാപകനോട് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ. കോട്ടയം ബേക്കർ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. മന്ത്രി വി എൻ വാസവന്റെ പേഴ്സണൽ സ്റ്റാഫ് പി കെ രാജനും ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല.
ബുധനാഴ്ച രാവിലെയായിരുന്നു വീട്ടിലെ ആവശ്യത്തിനായി അധ്യാപകൻ ബംഗളൂരുവിൽ നിന്ന് ഓർഡർ ചെയ്ത പൂവ് ബേക്കർ ജംഗ്ഷനിലെത്തിയത്. മൂന്ന് ബാഗ് പൂവുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണവും അധ്യാപകൻ സ്വയം തന്റെ വാഹനത്തിൽ എടുത്തുവെച്ചു. മൂന്നാമത്തെ ബാഗ് എടുത്തുവെക്കാൻ തുടങ്ങവെയാണ് സിഐടിയു പ്രവർത്തകർ ബാഗ് പിടിച്ചുവെച്ച് പ്രശ്നമുണ്ടാക്കിയത്. അവിടെ ലോഡ് ഇറക്കാനുള്ള ഏക അധികാരം തങ്ങൾക്ക് മാത്രമാണെന്നായിരുന്നു പ്രവർത്തകരുടെ വാദം. പൂവടങ്ങിയ ബാഗ് വിട്ടുനൽകണമെങ്കിൽ പണം നൽകണമെന്ന അവസ്ഥയായതോടെ അധ്യാപകൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ രാജനെയും ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ടി ആർ രഘുനാഥിനെയും വിളിച്ചു. രാജൻ പ്രവർത്തകരിലൊരാളോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്നായിരുന്നു സിഐടിയു പ്രവത്തകനായ മനോജ് പറഞ്ഞത്. സിപിഎം നേതാവി ഇടപെട്ടെങ്കിലും പ്രവർത്തവർ നിലപാട് മാറ്റാൻ തയ്യാറായില്ല. പ്രവർത്തകരുടെ ഭീഷണി ദേഹോപദ്രവത്തിന്റെ വക്കിലെത്തിയതോടെ അധ്യാപകൻ പ്രവർത്തകരാവശ്യപ്പെട്ട പണം നൽകി.
ഇത്തരത്തിൽ പലർക്കും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന പരാതി വ്യാപകമായി ലഭിക്കാറുണ്ട്. എന്നാൽ ഇതിനെതിരെ പോലീസ് കണ്ണടയ്‌ക്കുകയാണ് പതിവ്.















