മുംബൈ: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ. ചികിത്സയുടെ മറവിൽ തന്റെ അനുവാദമില്ലാതെ ഉദിത് നാരയാണന്റെ നിദ്ദേശപ്രകാരം ഗർഭപാത്രം നീക്കം ചെയ്തെന്ന് ആരോപിച്ച് രഞ്ജന ബിഹാർ പൊലീസിൽ പരാതി നൽകി. ഉദിത് നാരായൺ, സഹോദരന്മാരായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായൺ ഝാ, രണ്ടാം ഭാര്യ ദീപ നാരായൺ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
1984 ഡിസംബർ 7-നാണ് രഞ്ജനയും ഉദിത് നാരായണനും വിവാഹിതരായത്. 1985 ൽ ഉദിത് ഗായകൻ എന്ന നിലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പറഞ്ഞ് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെയാണ് ദീപ നാരായണനെ വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം താൻ അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
1996 ൽ ചികിത്സിക്കാൻ എന്ന് പറഞ്ഞ ഉദിത്തും സഹോദരന്മാരും ഡൽഹിയിലെ ഒരു പ്രധാന ആശുപത്രിയിൽ കൊണ്ടുപോയെന്നും രഞ്ജന ആരോപിച്ചു. അവിടെ വെച്ചാണ് തന്റെ സമ്മതമോ അറിയാതെയോ ഗർഭപാത്രം നീക്കം ചെയ്തതെന്ന് രഞ്ജന അവകാശപ്പെട്ടു. പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭപാത്രം നീക്കം ചെയ്തതായി മനസിലാക്കിയത്. പിന്നീട് തന്നെ നിഷ്കരുണം ജീവിതത്തിൽ നിന്നും പുറത്താക്കിയെന്നും വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.
ഇതേ വിഷയത്തിൽ കുടുംബ കോടതിയെയും വനിതാ കമ്മീഷനെയും രഞ്ജന പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.















