കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. കമ്പനിയിൽ നിന്നും ഒരു ഒരു കോടിയോളം രൂപ താരം പ്രതിഫലമായി കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പാണ് നടന്നത്. കേസിൽ ജയസൂര്യയെ രണ്ടുതവണ ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു .
ഈ സംഭവത്തിൽ സ്ഥാപന ഉടമ സ്വാതിഖ് റഹീമിനെ 2023ൽ അറസ്റ്റ് ചെയ്തിരുന്നു. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമായ സേവ് ബോക്സ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു നൽകിയ വാഗ്ദാനം. ഇതേപേരില്‍ മൊബൈല്‍ ആപ്പും ഇവർ പുറത്തിറക്കിയിരുന്നു.















