മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന രാജാവ് “എൽ മെൻചോ” എന്നറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗുവേര സെർവാന്റസിനെ സൈനിക വധിച്ചു. മയക്കുമരുന്ന് ശൃംഖലയുടെ ആസ്ഥാനമായ ജാലിസ്കോ സംസ്ഥാനത്ത് ഞായറാഴ്ചയാണ് ഓപ്പറേഷൻ നടന്നത്. രാജ്യത്തെ സംഘടിത കുറ്റകൃത്യങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം വ്യക്തമാക്കി. യുഎസ് ഇൻറലിജൻസിന്റെ പിന്തുണയോടെ മെക്സിക്കൻ പ്രത്യേക സേനയാണ് ദൗത്യം നിർവഹിച്ചതെന്ന് മെക്സിക്കോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി എക്സിൽ പറഞ്ഞു
എൽ മെൻചോയെ കസ്റ്റഡിയിലെടുക്കാനാണ് സൈന്യത്തിന്റെ ഓപ്പറേഷൻ. ഏറ്റുമുട്ടലിനിടെ ഇയാൾക്ക് പരിക്കേറ്റു, ചികിത്സയ്‌ക്കായി മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെ മരിച്ചുവെന്നും മെക്സിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു.
മെക്സിക്കോയിലെ ഏറ്റവും പ്രബലമായ ക്രിമിനൽ ഗ്രൂപ്പായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ തലവനാണ് എൽ മെൻചോ. അമേരിക്കയിലേക്ക് വൻ തോതിൽ മയക്കുമരുന്ന കടത്തിയ സംഘമാണിത്. ഓപ്പറേഷനിൽ സായുധ സേനയിലെ മൂന്ന് അംഗങ്ങൾക്ക് പരിക്കേറ്റു. നാല് ക്രിമിനലുകളും കൊല്ലപ്പെട്ടിട്ടുണ്ട്. കവചിത ട്രക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും വാഹനങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.
എൽ മെൻചോയെ വധിച്ചതിന് പിന്നാലെ മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. പ്രദേശത്ത് കലാപസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും പ്രവർത്തനം അവസാനിപ്പിച്ചു. സ്ഥിതിഗതികൾ പരിഗണിച്ച് ജാലിസ്കോ, തമൗലിപാസ്, മൈക്കോവാക്കൻ, ഗ്വെറേറോ, ന്യൂവോ ലിയോൺ എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു സുരക്ഷാ നടപടികൾ തുടരുന്നതിനാൽ യുഎസ് പൗരന്മാർ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















