തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് അനന്തപുരി ഒരുങ്ങി. ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിക്കാനായി ലക്ഷക്കണക്കിനു സ്ത്രീകളാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. റോഡുകൾക്കിരുവശത്തുമായി അടുപ്പുകൾ കൂട്ടി തയ്യാറെടുപ്പുകൾ ആംഭിച്ചിരിക്കുകയാണ് ഭക്തർ.
രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്‌ക്കു ശേഷം 9.25 ഓടെ ശുദ്ധപുണ്യാഹം നടക്കും. ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറും.തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകരും. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന അഗ്നി ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് പകരും. ഉച്ചയ്‌ക്ക് 2.15ന് പൊങ്കാല നിവേദിക്കും.തുടർന്ന് ഉഷഃശ്രീബലിയും ഉച്ചശ്രീബലയും നടക്കും. നിവേദ്യസമയത്ത് ആകാശപുഷ്പവൃഷ്ടിയുമുണ്ടാകും.
രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരല്‍ക്കുത്ത്. രാത്രി 10.45ന് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പ്. കുത്തിയോട്ട ബാലന്മാര്‍ ദേവിക്ക് അകമ്പടി സേവിക്കും. ബുധനാഴ്ച രാത്രി 9.45നു കാപ്പഴിക്കും. 12.45നുള്ള ഗുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ ഭക്തജനത്തിരക്കാണ് ഇത്തവണ. ഇന്നലെ ദേവീ ദര്‍ശനത്തിന് ആറു മണിക്കൂറോളം ക്യൂവായിരുന്നു. രാവിലെ മുതല്‍ ദര്‍ശനത്തിന് കിലോമീറ്ററുകളോളമായിരുന്നു ക്യൂ.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് 132 പേരടങ്ങുന്ന കമ്മറ്റിയാണ്. കൂടാതെ അക്കോമഡേഷന്‍, കുത്തിയോട്ടം, മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍, മെസ്സ്, പ്രസാദ ഊട്ട്, പ്രൊസഷന്‍ ആന്റ് താലപ്പൊലി, പ്രോഗ്രാം, റിസപ്ഷന്‍, വോളന്റിയേഴ്‌സ് തുടങ്ങിയ കമ്മറ്റികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.















