കാസർകോട് : കോൺഗ്രസിലെ സീറ്റ് വിഭജനത്തിൽ പുതിയ സംഘർഷം . തൃക്കരിപ്പൂരിൽ സന്ദീപ് വാരിയർ ആയിരിക്കും സ്ഥാനാർഥി എന്ന രീതിയിൽ ചില മാധ്യമ വാർത്തകൾ വന്നതിനെ തുടർന്നാണ് കാസർകോട്ട് കടുത്ത എതിർപ്പുയർന്നത്. സന്ദീപ് വാര്യർ വേണ്ടേ വേണ്ട എന്നാണ് കാസർകോട് ഡി സി സി യുടെ അഭിപ്രായം.
തൃക്കരിപ്പൂരിലെ സ്ഥാനാര്ഥിത്വത്തിൽ നിന്നും സന്ദീപ് വാര്യരെ ഒഴിവാക്കണം എന്നാണ് കോൺഗ്രസ് നേതൃത്വത്തോട് കാസർകോട് ഡിസിസി ശക്തിയായി ആവശ്യപ്പെടുന്നത്. തൃക്കരിപ്പൂരിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട എന്നത് കാസർകോട്ടെയും തൃക്കരിപ്പൂരിലെയും കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഡിസിസി നേതൃത്വം പങ്കുവെക്കുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് DCC രംഗത്ത് വന്നത്
സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ജില്ലാ നേതൃത്വത്തെ അറിയിക്കാതെയാണെന്നും ഡിസിസി പറയുന്നു.നാളെ അടിയന്തര ഡിസിസി യോഗം ചേരും. ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടേക്കും. തൃക്കരിപ്പൂരിൽ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് നേതാക്കളുടെ നിലപാട്. പ്രദേശിക കോൺഗ്രസ് നേതൃത്വത്തിനും സന്ദീപിന്റെ സ്ഥാനാര്ഥിത്വത്തിൽ കടുത്ത എതിർപ്പ് ഉണ്ട്.
നേരത്തെ തവനൂരിലും സന്ദീപ് വാര്യർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടിരുന്നു. സന്ദീപ് വാര്യർക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് തവനൂരിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സിനു മുകളിൽ പ്രതിഷേധ കുറിപ്പ് ഒട്ടിക്കുകയായിരുന്നു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സിലാണ് പ്രതിഷേധ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നെഴുതി സ്ഥാപിച്ച ഫ്ലക്സിന്റെ മുകളിൽ ‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’ എന്ന് എഴുതിയ കുറിപ്പ് ആണ് ഒട്ടിച്ചുവെച്ചിട്ടുള്ളത്. തവനൂരിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേയാണ് സന്ദീപിന് സ്വാഗതമെന്നുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചത്.
ഇത് സന്ദീപിന്റെ തന്നെ തന്ത്രമാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. തനിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാനായി ആളെ വെച്ച് സ്ഥാപിച്ച പോസ്റ്ററാണ് ഇതെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നും വർഗീയ വാദികളാണെന്നും പറഞ്ഞ സന്ദീപിന് വോട്ടില്ല എന്നും പോസ്റ്ററിൽ ഉണ്ട്.















