കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തലവേദനയായി റിബലുകളുടെ രംഗപ്രവേശം തുടരുന്നു. കരുനാഗപ്പള്ളിയിൽ നിലവിലെ എം എൽ എ സി ആർ മഹേഷിന്റെ സ്കൂൾ സഹപാഠിയുമായ യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചു. പി ജർമ്മിയാസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന കമ്മറ്റിയിൽ ജന.സെക്രട്ടറിയും യുഡിഎഫ് സ്ഥാനാർഥിയായ സി ആർ മഹേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ കമ്മറ്റിയിൽ വൈസ് പ്രസിഡന്റുമായിരുന്നു ബോബൻ ജി നാഥ്. . കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബോബൻ മത്സരിക്കുന്നത്.
കരുനാഗപ്പള്ളിയിൽ അസി. റിട്ടേണിംഗ് ഓഫീസറായ തഹസീൽദാർക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പത്രിക സമർപ്പിക്കാൻ ബോബനോടൊപ്പം ഭാര്യ അനിലയുമുണ്ടായിരുന്നു.
മുനിസിപ്പൽ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടും കഴിഞ്ഞ തവണ കെ.എസ്.ആർ.ടി.സി ഡിവിഷനിൽ മത്സരിക്കാൻ ആഗ്രഹിച്ച ബോബന് കോൺഗ്രസ് നേതൃത്വം സീറ്റ് നൽകിയിരുന്നില്ല. മുന്നോക്ക വോട്ടർമാർ കൂടുതലുള്ള ഡിവിഷനിൽ ഒരു മുന്നോക്ക സമുദായക്കാരൻ മത്സരിക്കട്ടെയെന്ന ചില കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്ന ആക്ഷേപം ഉയർന്നിരുന്നു. ബോബന് സീറ്റ് നിഷേധിച്ച ഡിവിഷനിൽ ബിജെപി ജയിക്കുക കൂടി ചെയ്തപ്പോൾ അന്തഛിദ്രം മൂർച്ഛിക്കുകയായിരുന്നു.
ജനകീയനായെന്ന് അവകാശപ്പെടുമ്പോഴുംസി ആർ മഹേഷിന് സന്തതസഹചാരിയെ ചേർത്ത് നിർത്താൻ കഴിയാതെ പോയതെന്തു കൊണ്ടെന്ന ചോദ്യം മണ്ഡലത്തിൽ ഉയരുന്നുണ്ട്
കെപിസിസി സെക്രട്ടറിയും കരുനാഗപ്പള്ളി മണ്ഡലം യുഡിഎഫ് ചെയർമാനുമായ തൊടിയൂർ രാമചന്ദ്രൻ, മുൻ കുന്നത്തുർ എംഎൽഎ കോട്ടക്കുഴി സുകുമാരന്റെ മകനും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ദിനേശ് കോട്ടക്കുഴി എന്നിവർ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.















