പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അട്ടപ്പാടി ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രങ്കസ്വാമിക്ക് പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തിൽ വാരിയെല്ലുകൾ പൊട്ടി ചികിത്സയിൽ കഴിയുകയായിരുന്നു രങ്കസ്വാമി.
മാർച്ച് ഒൻപതിന് പുലർച്ചെ ഉന്നതിക്ക് സമീപത്തെ തേട്ടിലേക്ക് നടക്കുകയായിരുന്ന രങ്കസ്വാമിയെ പ്രദേശത്ത് സ്ഥിരമായി നാശം വിതക്കുന്ന മുറിവാലൻ കൊമ്പൻ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രങ്കസ്വാമിയെ വനപാലകരെത്തി അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വാരിയെല്ലുകൾ പൊട്ടുകയും നടുവിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കോട്ടത്തറ ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തൃശൂരിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ട് മരിച്ചത്.തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.















