തിരുവനന്തപുരം: ഇത്തവണയും പിഡിപിയുടെ പിന്തുണയുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോളെന്നും അബ്ദുൾ നാസർ മദനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി പറയുന്നു.
കേരളത്തിലെ മുസ്ലീം യുവാക്കളിൽ ഭീകര ആശയങ്ങൾ കുത്തിവെക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച അബ്ദുൾ നാസർ മദനി രൂപീകരിച്ച പാർട്ടിയാണ് പിഡിപി. കേരളത്തിലെ ആദ്യകാല ഭീകര പ്രസ്ഥാനമായ ഐഎസ്എസ്സിന്റെ തലവനായിരുന്നു മദനി. പിന്നീട് ഭീകരസംഘടനയെ നിരോധിച്ചപ്പോൾ അത് പിഡിപി എന്ന പേരിൽ തലപൊക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പരയിൽ പ്രതിയായാണ് മദനി ജയിലിൽ കഴിയുന്നത്. ഇ. കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മദനി അറസ്റ്റിലായത്. പിന്നീട് ഇ. കെ നായനാർക്ക് നേരെ പിഡിപി ഭീകരരുടെ വധശ്രമമുണ്ടായിരുന്നു.
അതേസമയം, ബേബി എസ്ഡിപിഐയുമായി ഒരു നീക്കുപോക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ നിലപാട് അതല്ലെന്നാണ് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി സഹകരണം ഉണ്ടോ എന്ന ചോദ്യത്തിനാണ് കൃത്യമായ ഉത്തരം പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഭീകരശക്തികളുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാനും മുഖ്യമന്ത്രി തയ്യാറായില്ല.















