കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്. ഹോക്കി താരങ്ങളായ പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ലിങ്ക് റോഡിലാണ് അപകടം. നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കൈവരി തകർത്ത് പെൺകുട്ടികൾ കായലിലേക്ക് വീഴുകയായിരുന്നു.
ധനലക്ഷ്മി, ചിഞ്ചുലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ പെണ്‍കുട്ടികളെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടി വെന്റിലേറ്ററിലാണ്.വള്ളിക്കീഴ് ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മിയും (14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മിയും (14).
കൊല്ലം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ കാറാണിത്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഒരടിയിലധികം ഉയരമുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചത്. ചിഞ്ചുലക്ഷ്മി കായലിലേക്ക് വീണു. ധനലക്ഷ്മി നടപ്പാതയിലെ കമ്പിയിൽ കുടുങ്ങി.
കൈവരി തകര്‍ന്ന് കായലിലേക്ക് വീണ കുട്ടികളെ സമീപത്തെ കടയില്‍ നിന്ന രണ്ട് യുവാക്കളാണ് കരയ്‌ക്ക് എത്തിച്ചത്.അപകടത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ അറിയിക്കുകയുമായിരുന്നു.
കാറിലുണ്ടായിരുന്ന കൊല്ലം ലോ കോളേജ് വിദ്യാർഥി ദേവാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കാറോടിച്ചത് യൂത്ത് കോൺഗ്രസ്– കെഎസ്–യു പ്രവർത്തകരാണെന്നാണ് വിവരം. ബിന്ദു കൃഷ്ണയുടെ മകൻ കെ കെ ശ്രീകൃഷ്ണയുടെ പേരിലുള്ള കെഎൽ 16 ആർ 2935 നമ്പർ ഓൾട്ടോ കാറാണ് അപകടത്തിനിടയാക്കിയത്.
താലൂക്ക് കച്ചേരി ജങ്‌ഷൻ മുതൽ കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മുന്നിൽ ബൈക്കിൽ പോകുകയായിരുന്ന തങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ആകാശ്, എൽസ എന്നിവർ പറഞ്ഞു. കാറിൽനിന്ന് കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും കൊടികളും ബിന്ദു കൃഷ്ണയുടെ പോസ്റ്ററും കണ്ടെത്തി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
അപകട വിവരമറിഞ്ഞ് ജില്ലാ ആശുപത്രിയിലെത്തിയ വിദ്യാർഥികളുടെ സഹപാഠികളെ കോൺഗ്രസ് സംഘം ഭീഷണിപ്പെടുത്തി. വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതുകണ്ടാണ് ഇവർ പ്രകോപിതരായത്. പെൺകുട്ടികളെയടക്കം ആക്രമിക്കാൻ ശ്രമിച്ച ഇവരെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് പിടിച്ചുമാറ്റി.















