കൊൽക്കത്ത: ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥ് പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പശ്ചിമ ബംഗാളിലെ പാണിഹട്ടി നിയമസഭാ മണ്ഡലത്തിലാണ് രത്ന ദേബ്നാഥ് മത്സരിക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.
പത്രികാ സമർപ്പണത്തിനിടയിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
“ബി.ജെ.പി സ്ഥാനാർത്ഥിയായ രത്‌ന ദേബ്‌നാഥ് ഇന്ന് എന്നോടൊപ്പമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്നത്. അതിക്രൂരമായ ഒരു കുറ്റകൃത്യത്തിലൂടെ അവർക്ക് തന്റെ മകളെ നഷ്ടമായി. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ അവരെ ഉപദ്രവിക്കുക മാത്രമല്ല, അപമാനിക്കുകയും ചെയ്യുന്നു എന്നത് ലജ്ജാകരമാണ്. തൃണമൂൽ കോൺഗ്രസിന് നീതി നടപ്പാക്കണമെന്നുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ആ മകൾക്ക് നീതി നൽകിയില്ല? എന്തിനാണ് ഇന്നും ആ പാർട്ടിക്കാർ ഈ അമ്മയെ അപമാനിക്കുന്നത്? ഇതിനെല്ലാം അവർ മറുപടി പറയേണ്ടി വരും. ഇവിടുത്തെ സ്ത്രീകൾ എങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ പ്രതീകമാണ് ഈ അമ്മ. ഈ അടിച്ചമർത്തലുകളെ വേരോടെ പിഴുതെറിയുമെന്ന് അവർ ഇന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്.” സ്മൃതി ഇറാനി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ തീർത്ഥങ്കർ ഘോഷ്, സി.പി.ഐ.എമ്മിന്റെ കലതൻ ദാസ്ഗുപ്ത എന്നിവരോടാണ് ദേബ്‌നാഥ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭരണത്തെ പുറത്താക്കുകയെന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുറപ്പാക്കാനും ആർ.ജി കാർ സംഭവത്തിന് സമാനമായ അനിഷ്ടസംഭവങ്ങൾ ഇനിയാവർത്തിക്കാതിരിക്കാനും ഇതാണ് ഏക പോംവഴിയെന്നും രത്‌ന ദേബ്‌നാഥ് കൂട്ടിച്ചേർത്തു.
2024 ഓഗസ്റ്റ് 9-ന് പുലർച്ചെയാണ് വടക്കൻ കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ സെമിനാർ ഹാളിൽ 31 വയസ്സുകാരിയായ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തിയത്.ഈ സംഭവം പശ്ചിമ ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം മാസങ്ങൾ നീണ്ടുനിന്ന വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇത് സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ വലിയൊരു പ്രക്ഷോഭത്തിലേക്കും പണിമുടക്കിലേക്കും നയിച്ചു.
കൊൽക്കത്ത പോലീസിലെ സിവിക് വൊളന്റിയറായ സഞ്ജയ് റോയിയെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും, സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുകയും ചെയ്തു. കേസ് സുപ്രീം കോടതി വരെയെത്തിയെങ്കിലും, ‘യഥാർത്ഥ’ പ്രതികളെ സംരക്ഷിക്കുകയാണെന്നുറച്ചു വിശ്വസിച്ചിരുന്ന ഇരയുടെ മാതാപിതാക്കൾ അന്വേഷണത്തിൽ തൃപ്തരായിരുന്നില്ല. കുറ്റകൃത്യത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നതിനായി ബി.ജെ.പി സമീപിച്ചതോടെയാണ് സ്വന്തം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ രത്‌ന ദേബ്‌നാഥ് സമ്മതിച്ചത്.















