ന്യൂഡൽഹി :സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളില്‍ ഫലം ലഭിക്കും.
results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളില്‍ ഫലം കിട്ടും. ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് cbse10 rollnumber dateofbirth schoolnumber centrenumber എന്ന സന്ദേശം അയച്ചാല്‍ ഫലം മൊബൈലില്‍ ലഭ്യമാകും.
93.70 ശതമാനമാണ് വിജയം. 24.71 (2471777) ലക്ഷം പേർ പരീക്ഷയെഴുതി. 23.16 (2316008) ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. 99.79 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.
മേയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആദ്യ ഘട്ട പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കര്‍ അക്കൗണ്ട് മുന്‍കൂട്ടി തയാറാക്കി വയ്‌ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എ പി എ എ ആര്‍ ഐ ഡി ഇല്ലാത്ത വിദ്യാര്‍ഥികള്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കണം.APAAR ID സിബിഎസ്ഇയുമായി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കറിലെ ‘Issued Documents’ വിഭാഗത്തില്‍ ലഭ്യമാകും.
ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, മറ്റെല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം തന്നെ ഇവരുടെ ഫലവും പുറത്തുവിടുമെന്നും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചിരുന്നു. യുദ്ധസമാനസാഹചര്യത്തെത്തുടർന്ന് ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നടത്താനിരുന്ന ബാക്കി പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. ഫെബ്രുവരി 17 മുതൽ 28 വരെ നടന്ന പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയതായും അതിനുശേഷം മുടങ്ങിയ പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ രീതി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
നാല് വിഷയങ്ങളിൽ പരീക്ഷ എഴുതിയവർക്ക് മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി എടുത്ത് ബാക്കിയുള്ള പരീക്ഷകൾക്ക് മാർക്ക് നൽകും. മൂന്ന് വിഷയങ്ങളിൽ പരീക്ഷ എഴുതിയവർക്ക് മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കും. രണ്ട് വിഷയങ്ങൾ മാത്രം എഴുതിയവർക്ക് ആ രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്ക് മറ്റ് വിഷയങ്ങൾക്ക് ബാധകമാക്കും എന്നിങ്ങനെയാണ് മൂല്യ നിർണ്ണയ രീതി.















