ആലപ്പുഴ: സിപിഎം നേതാവിനെതിരെ വൃദ്ധമാതാവ് ഗാർഹിക പീഡന പരാതി നൽകി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ എസ്. പവന നാഥനെതിരെയാണ് പരാതി. പവന നാഥൻ സ്വത്ത് തട്ടിയെടുത്തെന്നും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നുമാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ ആളാണ് സ്വന്തം അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് പവന നാഥൻ.
പല തവണ ഇയാളും ഭാര്യയും മകളും ചേർന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിച്ചതായും അമ്മ വിമലാമണി പറയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും കായംകുളം ഏരിയ സെക്രട്ടറിക്കും അമ്മ പരാതി നൽകിയിട്ടുണ്ട്. അമ്മയെ വീട്ടിൽതാമസിപ്പിക്കില്ലെന്ന് സിപിഎം നേതാവ് പൊലീസിനോട് പറഞ്ഞിട്ടും കായംകുളം പോലീസ് ഇടപെട്ടില്ലന്നും ആക്ഷേപമുണ്ട്.
ഭർത്താവിന്റെ മരണശേഷം മകൻ പവന നാഥനോടൊപ്പം ആയിരുന്നു വിമലാമണി താമസിച്ചിരുന്നത്. വിമലയുടയും ഭർത്താവ് സോമനാഥന്റെയും പേരിലായിരുന്നു വീട്. പുതുപ്പള്ളി കിഴക്കത്തറയിൽ സ്ഥിതിചെയ്യുന്ന ഈ വീടും സ്ഥലവും പവന നാഥൻ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഈടുവെച്ച് പണം വാങ്ങുകയും പിന്നീട് വിമലയും ഭർത്താവും അറിയാതെ ബാധ്യത തീർത്ത് സ്വന്തം പേരിൽ ആക്കുകയും ആയിരുന്നു. പീഡനം സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞു നടപടി വൈകിക്കുകയായിരുന്നു
പവന നാഥനും ഭാര്യ മഞ്ജുവും ചേർന്ന് നിരവധി തവണ ഇറക്കി വിട്ടെന്നും പെൺമക്കളുടെ അടുത്ത് പോയി താമസിക്കേണ്ടി വന്നു എന്നും അമ്മ പറയുന്നു. അഭിഭാഷകയായ കൊച്ചുമകൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ അമ്മയുടെ പരാതിയിൽ ഉണ്ട്.















