ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും സ്ത്രീ ശാക്തീകരണത്തിനായി എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭരണത്തിലും നിയമനിര്‍മ്മാണത്തിലും സജീവ പങ്കാളിത്തം ആഗ്രഹിക്കുന്ന പുതിയ കാലത്തെ സ്ത്രീകള്‍ക്ക് മുന്നില്‍ തടസ്സങ്ങള്‍ നില്‍ക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വനിതാ സംവരണവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബില്‍ വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഡല്‍ഹി, പുതുച്ചേരി, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സംവരണം ബാധകമാക്കുന്നതിനുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലും ഇതിനൊപ്പം സഭയുടെ പരിഗണനയ്‌ക്ക് വന്നു. 2029-ഓടെ സംവരണം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതികള്‍. അടുത്ത സെന്‍സസിന് ശേഷം നടക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ലോക്‌സഭാ സീറ്റുകള്‍ 543-ല്‍ നിന്നും 850 വരെയായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്.
പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, വനിതാ സംവരണത്തെ എതിര്‍ത്ത ചരിത്രമുള്ളവരെ രാജ്യം മാപ്പില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ‘ഇതിനെ എതിര്‍ക്കുന്നവര്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. പല കാരണങ്ങളാല്‍ ഈ നിയമം വൈകിപ്പോയിട്ടുണ്ട്, ഇനി അത് ആവര്‍ത്തിക്കരുത്,’ അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ ഒരു പാര്‍ട്ടിയൊഴികെ മറ്റെല്ലാവരും തത്വത്തില്‍ ബില്ലിനെ അനുകൂലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ശാക്തീകരണത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.















