വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന ഇറാൻ – യുഎസ് സമാധാന ധാരണ വൈകാതെ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ പൂർണ്ണമായും സമ്മതിച്ച പശ്ചാത്തലത്തിൽ, ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തങ്ങളുടെ കൈവശമുള്ള 400 കിലോഗ്രാമിലധികം വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചു. ഇതോടെ സമാധാന ചർച്ചകൾക്കുള്ള വഴി തെളിഞ്ഞതായി ട്രംപ് വ്യക്തമാക്കി. ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ഇന്ന് ഇന്ത്യൻ സമയം 3:30-ഓടെ പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ ധാരണ നിലവിൽ വന്നു. ഹിസ്ബുള്ളയെ വെടിനിർത്തലിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ഇറാന്റെ ആവശ്യം ഇതോടെ അംഗീകരിക്കപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ.
സമാധാന ധാരണയുടെ ഭാഗമായി തങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് യുഎസിൽ നിന്നും ഇസ്രായേലിൽ നിന്നും നഷ്ടപരിഹാരം വേണമെന്ന കടുത്ത ആവശ്യം ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിശദീകരണം ഇറാൻ ഇതുവരെ നൽകിയിട്ടില്ല. ലെബനനിലെ വെടിനിർത്തൽ നടപ്പിലായ സാഹചര്യത്തിൽ ഇറാനുമായി ഒരു അന്തിമ ധാരണയിലെത്തുന്നത് എളുപ്പമാകുമെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതീക്ഷ.















