ടെഹ്റാന്‍/വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്ക് ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നുനല്‍കി. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയാണ് അന്താരാഷ്‌ട്ര തലത്തില്‍ നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. ഇസ്രായേലും ലെബനനും തമ്മില്‍ പത്ത് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടതാണ് ഇറാന്റെ ഈ നിലപാട് മാറ്റത്തിന് കാരണമായത്. കടലിടുക്ക് തുറന്നുകൊടുത്തുവെങ്കിലും ഗതാഗതത്തിന് ഇറാന്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക റൂട്ടിലൂടെ മാത്രമേ വാണിജ്യ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. യുദ്ധസാഹചര്യത്തില്‍ കടലില്‍ വിതറിയിട്ടുള്ള മൈനുകളില്‍ നിന്നും മറ്റ് സ്‌ഫോടക വസ്തുക്കളില്‍ നിന്നുമുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നിയന്ത്രണമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പ്രഖ്യാപനത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തുവെങ്കിലും, തങ്ങളുടെ കര്‍ക്കശമായ നയത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരും. ഇറാനുമായി ഒരു പൂര്‍ണ്ണമായ സമാധാന കരാറില്‍ എത്തുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമേകിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറന്നതോടെ ആഗോള എണ്ണ വിപണിയിലെ ആശങ്കകള്‍ക്കും അയവു വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.















