തൃശ്ശൂര്‍: മേളപ്പെരുക്കങ്ങളുടെയും ഗജവീരന്മാരുടെയും സംഗമഭൂമിയായ തൃശ്ശൂര്‍ ഇനി പൂരലഹരിയില്‍. ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി നടന്നു. രാവിലെ 11-ഓടെ തിരുവമ്പാടി ഭഗവതിയുടെ ചുവപ്പും മഞ്ഞയും കലര്‍ന്ന പൂരപ്പതാകകള്‍ ഉയര്‍ന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റിയ പൂരം പുറപ്പാട് വൈകുന്നേരത്തോടെ നായ്‌ക്കനാലിലും നടുവിലാലിലും ആവേശം നിറച്ചു.
രാവിലെ 11.30-ന് സിംഹമുദ്രയുള്ള മഞ്ഞക്കൊടിക്കൂറ പാറമേക്കാവ് മുറ്റത്ത് ഉയര്‍ന്നു. കാശിനാഥന്‍ തിടമ്പേറ്റിയ എഴുന്നള്ളിപ്പിന് അഞ്ച് ആനകള്‍ അകമ്പടി സേവിച്ചു. ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്ക് പിന്നാലെ നഗരത്തിലെ പ്രധാന ആല്തറകളായ മണികണ്ഠനാല്‍, നായ്‌ക്കനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലും ദേശക്കാര്‍ ആവേശപൂര്‍വ്വം കൊടിനാട്ടി. പൂരത്തിന്റെ തലേന്ന് നടക്കുന്ന വര്‍ണ്ണാഭമായ ചമയപ്രദര്‍ശനത്തിന് കൗസ്തുഭത്തിലും അഗ്രശാലയിലും തുടക്കമാകും ഏപ്രില്‍ 24ന് തുടക്കമാകും. അന്ന് രാത്രി ഏഴിനാണ് പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തുന്ന സാംപിള്‍ വെടിക്കെട്ട്.
ഏപ്രില്‍ 25 നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തുന്നതോടെ പ്രധാന ചടങ്ങുകള്‍ക്ക് തുടക്കമാകും. ഏപ്രില്‍ 26 തൃശൂര്‍ പൂര ദിവസം മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം, വിശ്വപ്രസിദ്ധമായ കുടമാറ്റം എന്നിവ ഈ ദിനത്തിന്റെ മാറ്റുകൂട്ടും.ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തൃക്കടവൂര്‍ ശിവരാജുവാണ്. രാത്രി പൂരത്തിന് കാശിനാഥനും പകല്‍ പൂരത്തിന് എറണാകുളം ശിവകുമാറും പാറമേക്കാവിനായി അണിനിരക്കും. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് ചന്ദ്രശേഖരന്‍ ആയിരിക്കും.
ഏപ്രില്‍ 27-ന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരാഘോഷങ്ങള്‍ക്ക് സമാപ്തിയാകും. നിലവില്‍ തൃശ്ശൂര്‍ നഗരം പൂരപ്രേമികളെ വരവേല്‍ക്കാന്‍ സര്‍വ്വസജ്ജമായിക്കഴിഞ്ഞു.















