ന്യൂഡൽഹി: അമിതവണ്ണം കുറയുന്നതിനായി കുത്തിവെക്കുന്ന മൗൻജാരോ (ടിർസെപ്പറ്റൈഡ്‍) എന്ന മരുന്നിന്റെ വ്യാജൻ വിൽക്കുന്ന സംഘത്തെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും പിടികൂടി. യു.എസ്. ഫാർമ കമ്പനിയായ എലി ലില്ലി നിർമിക്കുന്ന മൗൻജാരോ കുത്തിവെപ്പു മരുന്ന് കഴിഞ്ഞവർഷം മാർച്ചിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്.
ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനുമാണ് ഈ മരുന്നുപയോഗിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ വലിയ പ്രചാരമാണ് ഈ മരുന്നിന് ലഭിച്ചത്. ഇതിനിടയിലാണ് മരുന്നിന്റെ വ്യാജൻ പുറത്തിറങ്ങിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുളള പരിശോധനയിലാണ് ടാക്സി കാറിൽ നിന്നും മൗൻജാരോ മരുന്നിന്റെ വലിയ ശേഖരം കണ്ടെത്തിയത്. ടാക്സി ഡ്രൈവറായ യു.പി. സ്വദേശി മുസമ്മിൽഖാനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്ന് മുഖ്യപ്രതിയായ ഗുരുഗ്രാം സ്വദേശി അവി ശർമയെ (32) പോലീസ് പിടികൂടി.
ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ചില മരുന്നുകൾക്കൊപ്പം വെള്ളം ചേർത്താണ് ഇയാൾ വ്യാജൻ നിർമിച്ചത്. ഓൺലൈൻ പോർട്ടലായ ഇന്ത്യാമാർട്ട് വഴിയാണ് വിൽപ്പന നടത്തുന്നത്. യഥാർഥമെന്ന് തോന്നിപ്പിക്കുന്ന പാക്കിംഗും ബാർകോഡുകളും ലേബലുകളും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. ഏകദേശം 70 ലക്ഷം രൂപ വിലവരുന്ന വ്യാജമരുന്നാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഈ സംഘത്തിലെ മറ്റംഗങ്ങളെ പിടികൂടാനുളള അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജമരുന്നിന്റെ ഇത്തരത്തിലുളള പ്രചരണവും ഉപയോഗവും നിലവിലുളള ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഹരിയാന ഡ്രഗ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.















