തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് തീരുമാനം.
പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. കൂടാതെ സൗജന്യ ചികിത്സയും ഉറപ്പാക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അപകടത്തിൽ
ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു. ജസ്റ്റിസ് സി. എൻ രാമചന്ദ്രനാകും അന്വേഷണ ചുമതല.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തെ സവിശേഷ ദുരന്തമായ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ദുരിതാശ്വാസ സഹായം അടക്കം നൽകുന്നതിനായാണ് സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നത്. ഏത് ആശുപത്രിയിൽ ചികിത്സ തേടിയാലും ചെലവ് സർക്കാർ വഹിക്കും. സ്ഫോടനത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഭാഗമായി സ്വകാര്യ വ്യക്തികളുടെ വയലിന് നികത്തുകയോ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. അത് പൂർവ്വ സ്ഥിതിയിലാക്കാനുള്ള ചെലവ് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. ഇതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം തൃശ്ശൂരിൽ എത്തിയിട്ടുണ്ട്. എത്രപേർ മരിച്ചെന്ന് ഔദ്യോദികമായി വ്യക്തതവന്നിട്ടില്ല.എത്ര പേർ അപകടത്തിൽപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും വീട്ടിലെത്താത്തവരോ ബന്ധപ്പെടാൻ കഴിയാത്തവരോ ഉണ്ടെങ്കിൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും കെ. രാജന്‍ കൂട്ടിച്ചേര്‍ത്തു















