തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അപകടം കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയിരിക്കുകയാണെന്ന് വി. മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിലും ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ മേഖലകളിൽ കഴിഞ്ഞകാലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ നടക്കുമ്പോൾ സർക്കാരുകൾ അന്വേഷണം നടത്താറുമുണ്ട്.
എന്നാൽ അന്വേഷണത്തിന് ശേഷം തുടർനടപടികൾ ഉണ്ടാകാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത്. ഇത് സർക്കാരുകൾ മനസ്സിലാക്കണം. മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം എത്ര പ്രഖ്യാപിച്ചാലും അത് താൽക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ശാസ്ത്രീയമായ പടക്ക നിർമ്മാണ രീതികൾ അവലംബിക്കണം.
കഴിഞ്ഞകാല അന്വേഷണങ്ങളിലെ ശുപാർശകളിൽ ഇത്തരം നിർദ്ദേശങ്ങൾ നിരവധിയുണ്ട്. പുറ്റിങ്ങൽ ദുരന്തം അന്വേഷിച്ച വി.എസ് ഗോപിനാഥൻ അടക്കം നിരവധി പരിഹാരം മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നത് ചിന്തിക്കേണ്ടതാണ്. വിദഗ്ധർ പടക്ക നിർമ്മാണത്തിന് പ്രത്യേക വ്യാവസായിക മേഖല അടക്കം നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാകുമോ എന്ന് പരിശോധിക്കണം. ഇപ്പോൾ ഉണ്ടായ അപകടം അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതാകട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എത്രപേർ അവിടെ ജോലി ചെയ്തിരുന്നു എന്നതിന് കൃത്യമായ കണക്ക് ആരുടെ കയ്യിലും ഇല്ല. ആകെ വാങ്ങിയ ചോറ് പൊതികളുടെ എണ്ണത്തിലാണ് അപകടത്തിൽപ്പെട്ടവരുടെ കണക്കെടുത്തത്, കേരളം പൊലൊരു സംസ്ഥാനത്തിന് ഇത് നല്ലൊരു രീതിയല്ല. അതിന് ഉതകുന്ന നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















