തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പാടശേഖരത്തിൽ നിന്ന് തല കണ്ടെത്തി.ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ കുളക്കരയിലാണ് പുരുഷന്റെ തല കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. കടാവർ നായയെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തല കണ്ടെത്തിയത്.
രാവിലെ മുതൽ പൊലീസ് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. ഇത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കണ്ടെത്തിയ ശരീരഭാഗം കാണാതായ ഗിരിയുടേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തൃശൂർ കോട്ടപ്പുറം സ്വദേശിയായ ഗിരി തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമാണ് .
അതെ സമയം ഗിരിയുടെ അമ്മ ഗൗരി (74) ഇന്ന് മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി . വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്.ഗിരിയെ കാണാതായതിനെ തുടര്‍ന്ന് ഗൗരി മാനസിക വിഷമത്തിലായിരുന്നു . പരേതനായ മോഹനനാണ് ഭര്‍ത്താവ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍ സംസ്‌കാരം നടന്നു.















