ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ മരണക്കിടക്കയിലാണെന്ന അഭ്യൂഹം ശക്തം. നാളുകൾ എണ്ണിക്കഴിയുന്ന മസൂദിന്റെ ആരോഗ്യത്തിനായി പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾ നടക്കുന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം മസൂദിന്റെ ചിത്രങ്ങളോ വീഡിയോയോ കാര്യമായി പുറത്തുവന്നിട്ടില്ല. വന്നതിൽ തന്നെ ആരോഗ്യം നശിച്ച് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന കൊടും ഭീകരനെയാണ് കാണാൻ സാധിക്കുന്നത് എന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജെയ്ഷെ മുഹമ്മദിലേക്ക് വനിതകളെയടക്കം റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവയിലൊന്നും മസൂദിന്റെ സാന്നിധ്യമില്ല. മുൻപ് ഭീകര റീക്രൂട്ട്മെന്റ് ക്യാമ്പുകളിലെത്തുന്ന യുവാക്കൾക്ക് ആദ്യം മസൂദിനെ കാണാൻ അവസരമുണ്ടാകും. എന്നാൽ നിലവിൽ മറ്റ് നേതാക്കളാണ് സംസാരിക്കുന്നത്.
ഭീകരരായ യുവാക്കൾ ഹീറോയും പിതാവുമായാണ് മസൂദിനെ കാണുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പഴയ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും ഉപയോഗിച്ച് കുറെ കാലം അവരെ നിശബ്ദരാക്കാൻ ജെയ്ഷെ മുഹമ്മദിന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ അവരുടെ ക്ഷമ നശിച്ചു. ഇങ്ങനെയാണെങ്കിൽ ഉടൻ തന്നെ സംഘടനയിൽ പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുണ്ട്. പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ഈ നാടകം മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം, മസൂദ് അസ്ഹർ രോഗബാധിതനാണെന്നും പക്ഷേ മരിക്കാറായതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആരോഗ്യം ദുർബലമായതിനാലാണ് പൊതു ഇടങ്ങളിൽ കാണാത്തെതന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു















