തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി വിവേകാനന്ദനെ യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച ബാലരമയുടെ മുൻ ഡിസൈനറും, ചരിത്രകാരനുമായ പള്ളിക്കോണം രാജീവിനെതിരെ നിയമനടപടികൾ കടുക്കുന്നു. സംഭവത്തിൽ വിശ്വഹിന്ദു പരിഷദ് (വി.എച്ച്.പി) ഉത്തർപ്രദേശ് സർക്കാരിനും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ഐ.ടി ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം.
നിയമനടപടികൾ ആരംഭിച്ച പശ്ചാത്തലത്തിലും കൂടുതൽ പ്രകോപനവുമായി പള്ളിക്കോണം രാജീവ് രംഗത്തെത്തിയിട്ടുണ്ട്. വിവാദമായ ചിത്രം നിർമ്മിച്ചത് താനല്ലെന്നും മറ്റൊരാളാണെന്നുമാണ് രാജീവിന്റെ പുതിയ വാദം. എന്നാൽ, തന്റെ ഭാഗം ന്യായീകരിക്കാനായി അധിക്ഷേപകരമായ അതേ ചിത്രം വീണ്ടും ഫേസ്ബുക്കിൽ പങ്കുവെച്ചത് കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
രാജീവിനെതിരെ നടപടി ആവശ്യപ്പെട്ട് കൂടുതൽ ആളുകൾ ഇപ്പോൾ രംഗത്തെത്തുന്നുണ്ട്. വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിയും സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് പരാതി നൽകി. ഹൈന്ദവ ആചാര്യന്മാരെയും ദേശീയ ബിംബങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.















