വാഷിംഗ്ടൺ ഡി.സി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്ന സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെക്കും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ (2000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് ന്യൂസിലൻഡ് ഉറപ്പുനൽകിയിട്ടുണ്ട്. നിക്ഷേപ വാഗ്ദാനത്തിൽ വീഴ്ച വരുത്തിയാൽ കരാറിലെ ഇളവുകൾ പിൻവലിക്കാനുള്ള അധികാരം ഇന്ത്യക്കുണ്ടായിരിക്കും.
കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ നികുതിരഹിത പ്രവേശനം ലഭിക്കും. ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് സാധനങ്ങൾ എന്നിവയ്‌ക്ക് ഇത് വലിയ നേട്ടമാകും. മറുഭാഗത്ത്, ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ കുറയ്‌ക്കും. കമ്പിളി, കൽക്കരി, മരം, കിവി, ആപ്പിൾ, വൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് ഡയറി ഉൽപ്പന്നങ്ങളെ [ പാൽ, തൈര്, ചീസ്‍] കരാറില്‍ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കൂടാതെ പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കും നികുതി ഇളവ് ഉണ്ടായിരിക്കില്ല.
ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കരാറിലൂടെ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഐടി, ആരോഗ്യ സംരക്ഷണം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെ 5,000 പേർക്ക് താൽക്കാലിക തൊഴിൽ വിസ ലഭിക്കും. കൂടാതെ യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ആയുഷ് വിദഗ്ധര്‍, ഷെഫുകള്‍, സംഗീത അധ്യാപകര്‍ എന്നിവര്‍ക്കായി പ്രത്യേക വിസ വിഭാഗങ്ങളുമുണ്ട്. വിദ്യാർത്ഥികൾക്കായി 1,000 വർക്ക് ആൻഡ് ഹോളിഡേ വിസകൾ പ്രതിവർഷം നേടാൻ സാധിക്കും. 140 കോടി ജനങ്ങളുള്ള ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത് വഴി ന്യൂസിലന്‍ഡിൽ വലിയ രീതിയിലുള്ള വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി.















