ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപനം രൂക്ഷം. മാർച്ച് 15 മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 250-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ 64 ജില്ലകളിൽ 58 ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 91 ശതമാനം രോഗം ബാധിതരിൽ ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണുളളത്.
പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ മുൻ സർക്കാരിന്റെ കാലത്തുണ്ടായ പിഴവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യ സംഘടനകൾ ആരോപിച്ചു. 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്നു 2017-2023 കാലയളവിലെ
വാക്‌സിനേഷൻ നിരക്ക്.
എന്നാൽ ഇടക്കാല സർക്കാർ ഭരണം ഏറ്റെടുത്തതോടെ വാക്‌സിനേഷൻ നിരക്ക് 59.6 ശതമാനമായി കുത്തനെ താഴേയ്‌ക്ക് പോയി. രാജ്യത്തുണ്ടായ രാഷ്‌ട്രീയ അസ്ഥിരത ആരോഗ്യ രംഗത്ത് വൻ വീഴച്ചയാണ് സൃഷ്ടിച്ചത്. കൂടാതെ കോവിഡ് പോലുളള മഹാമാരി വാക്‌സിനേഷൻ നടപടികളെ കൂടുതൽ വൈകിപ്പിക്കുന്നതിനും തടസ്സപ്പെടുന്നതിലേയ്‌ക്കും നയിച്ചുവെന്ന് ആരോഗ്യ പ്രവർത്തകർ ആരോപിക്കുന്നു.















