കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ‘വൈറ്റ് കോളർ’ ലഹരിപ്പാർട്ടി കേസിലെ അന്വേഷണം അന്താരാഷ്‌ട്ര ലഹരി മാഫിയകളിലേക്ക്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനൊപ്പം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) അന്വേഷണം ശക്തമാക്കിയതോടെ കൊച്ചിയിലെ ലഹരി ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നേരത്തെ കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത മുഖ്യപ്രതി ഷാജി ഫെർണാണ്ടസ് ഉൾപ്പെടെയുള്ളവരെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ മറ്റൊരു പ്രധാനിയായ കെവിൻ മാത്യുവിനെ ചോദ്യം ചെയ്യാൻ എൻ.സി.ബി ഒരുങ്ങുന്നത്. വൈറ്റ് കോളർ ലഹരിപ്പാർട്ടികളുടെ പ്രധാന സംഘാടകനായ കെവിൻ മാത്യുവിന് മാരക മരുന്നുകൾ എവിടെ നിന്ന് ലഭിച്ചു എന്നതിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്.
പാർട്ടിയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ്, മെത്താംഫെറ്റാമിൻ, കൊക്കൈൻ എന്നിവയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കെവിൻ മാത്യുവിൽ നിന്ന് സ്ഥിരമായി ലഹരിമരുന്ന് വാങ്ങിയിരുന്ന പ്രമുഖരായ ചില ഡോക്ടർമാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മാരക ലഹരിമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്ന അന്താരാഷ്‌ട്ര കണ്ണികളെ കണ്ടെത്താനാണ് എൻ.സി.ബി നീക്കം.
കൊച്ചിയിലെ ഉന്നതർ പങ്കെടുക്കുന്ന പാർട്ടികളിൽ ലഹരി വിതരണം ചെയ്യുന്ന വൻ ശൃംഖലയെത്തന്നെ തകർക്കാനാണ് എൻ.സി.ബിയും പോലീസും സംയുക്തമായി ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.















