ന്യൂഡൽഹി: ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം രാജ്യം ശക്തമായി തുടരുമെന്ന് സംയുക്ത സേനാ മേധാവികൾ. ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതിരോധ സേനകൾ നിലപാട് വ്യക്തമാക്കിയത്.
ഭീകരർക്ക് പൂർണ്ണമായ അർത്ഥത്തിൽ തിരിച്ചടി നൽകാൻ ദൗത്യത്തിലൂടെ സാധിച്ചുവെന്ന് സേന അറിയിച്ചു. പഹൽഗാമിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ചു കൊണ്ടാണ് വാർത്താസമ്മേളനം ആരംഭിച്ചത്. മുൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായി, മുൻ ഡിഡിഎഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, ഡിജിഎൻഒ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്, ലെഫ്റ്റനന്റ് ജനറൽ സുബിൻ മിനിവാൾ എന്നിവർ ദൗത്യത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരകേന്ദ്രങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായി സേനാ മേധാവികൾ വ്യക്തമാക്കി. പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി പ്രവർത്തിച്ചിരുന്ന ഒമ്പത് ഭീകര താവളങ്ങളാണ് തകർത്തത്. ഇതിൽ ഏഴെണ്ണം കരസേനയും രണ്ടെണ്ണം വ്യോമസേനയുമാണ് തകർത്തത്. കര, വ്യോമ, നാവിക സേനകൾ സംയോജിതമായി നീങ്ങിയതാണ് ദൗത്യത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ആത്മനിർഭർ ഭാരതും പ്രതിരോധ കരുത്തും പ്രതിരോധ മേഖലയിൽ കൈവരിച്ച സ്വയംപര്യാപ്തത ദൗത്യം നിർണ്ണായക പങ്കുവഹിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അത്യാധുനികമായ തദ്ദേശീയ സാങ്കേതികവിദ്യകൾ സേനയെ സ്വയം നവീകരിക്കാൻ സഹായിച്ചു. സർക്കാരിൽ നിന്ന് ലഭിച്ച പൂർണ്ണമായ പിന്തുണയും ഏകോപനവും ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഭീകരതയെ പൂർണ്ണമായി തുടച്ചുനീക്കുന്നത് വരെ സൈന്യത്തിന്റെ പോരാട്ടം തുടരുമെന്നും ശത്രുക്കളുടെ ഏത് നീക്കത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും വാർത്താസമ്മേളനത്തിൽ സേനാ മേധാവികൾ ഓർമ്മിപ്പിച്ചു.















