ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ-വ്യോമയാന മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട്, അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) നിർമ്മാണത്തിനായുള്ള അത്യാധുനിക ഫെസിലിറ്റിക്ക് ഇന്ന് തറക്കല്ലിടും. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പുട്ടപർത്തിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഡിആർഡിഒയ്‌ക്ക് കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയാണ് ഈ ബൃഹദ് പദ്ധതി വികസിപ്പിക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ സംയോജനം, വികസനം, ഫ്ലൈറ്റ് ടെസ്റ്റിംഗ് എന്നിവയുടെ പ്രധാന കേന്ദ്രമായി ഈ ഫെസിലിറ്റി മാറും. ഏകദേശം 650 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയുടെ ഏകദേശ നിർമ്മാണ ചിലവ് 15,803 കോടി രൂപയാണ്. ശത്രുക്കളുടെ റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യ, ഇരട്ട എഞ്ചിൻ സൂപ്പർ ക്രൂയിസ് ശേഷി, അത്യാധുനിക ഏവിയോണിക്സ് എന്നിവയാണ് എഎംസിഎ യുദ്ധവിമാനങ്ങളുടെ പ്രധാന പ്രത്യേകതകൾ.
പ്രതിരോധ മേഖലയ്‌ക്ക് പുറമെ വലിയ സാമ്പത്തിക മുന്നേറ്റവും ഈ പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നുണ്ട്. എഎംസിഎ പദ്ധതിയിലൂടെ മാത്രം ഏകദേശം 7,500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഎംസിഎ പദ്ധതിക്ക് പുറമെ, നാല് മറ്റ് പ്രതിരോധ പദ്ധതികൾക്കും എട്ട് ഡ്രോൺ പദ്ധതികൾക്കും ഇന്ന് തറക്കല്ലിടും. ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ആഗോള തലത്തിൽ വൻശക്തിയായി മാറുന്നതിനും ഈ ചുവടുവെപ്പ് നിർണ്ണായകമാകും.















